അടുത്ത വർഷം മുതൽ കേരളത്തിൽ honours degree സമ്പ്രദായം തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇത് വരെ കേരളത്തിൽ ഓണേഴ്‌സ് ഡിഗ്രി സമ്പ്രദായം വന്നിട്ടില്ല. ഗവേഷണാധിഷ്ഠിത കോഴ്‌സുകളാണ് ഓണേഴ്‌സ് കോഴ്സുകൾ.

അതെ സമയം 3 വർഷം കഴിഞ്ഞിറങ്ങുന്നവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചു മറ്റു വിഷയങ്ങൾ പഠിക്കാനും ഓണേഴ്‌സ് ഡിഗ്രി കൊണ്ടാകും.

ഡിഗ്രി കാലം മുതൽക്കേ വിദ്യാർത്ഥികളിൽ ഗവേഷണപാടവം ഉണ്ടാക്കുക എന്നതാണ് ഓണേഴ്‌സ് ഡിഗ്രികളുടെ ലക്ഷ്യം. 3 വർഷത്തെ കോഴ്സിന് ശേഷം നാലാം വർഷം ഇന്റേൺഷിപ്പും പ്രോജക്ടും റീസർച്ചും ഉണ്ടാവും. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പി എച് ഡിക്ക്‌ നേരിട്ട് പ്രവേശനം ലഭിക്കും. പി ജി കോഴ്സുകൾക്കുള്ള ലാറ്ററൽ എൻട്രിയും ഇത് വഴി സാധ്യമാകും. അങ്ങനെ 3 വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റും 4 വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ഡിഗ്രിയും ലഭിക്കും.

അടുത്ത വർഷം മുതൽ ഡിഗ്രി കോഴ്സുകൾക്ക് ജോയിൻ ചെയ്യുമ്പോൾ 4 വർഷ കോഴ്‌സുകൾക്കും അഡ്മിഷൻ എടുക്കാനാകും. ഇപ്പോഴുള്ള യു ജി കോഴ്സുകൾക്ക് പുറമെ മറ്റു ചില പുതിയ കോഴ്സുകൾ കേരളത്തിൽ കൊണ്ട് വരുമെന്നും സൂചനയുണ്ട്.

അതെ സമയം ഓണേഴ്‌സ് കോഴ്സുകൾ അടക്കമുള്ളവയുടെ അഡ്മിഷനും സിലബസും സർട്ടിഫിക്കറ്റ് വിതരണവും സംബന്ധിച്ച കാര്യങ്ങളിൽ സർവകലാശാലകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊതു അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അടുത്ത വർഷം മുതൽ രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഓണേഴ്സ് കോഴ്സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ പുതിയ മാറ്റം. 45 സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍വകലാശാലകളിലും സ്വകാര്യ സര്‍വകലാശാലകളും ഉള്‍പ്പെടെ ഓണേഴ്സ് കോഴ്സ് എടുക്കുന്നതിനായി താത്പര്യം പ്രകടിപ്പിച്ചതായും എം ജഗദേഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്. കോഴ്സുകളും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ക്ക് യുജിസി അന്തിമരൂപം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.