ടെസ്‌ല സഹസ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ട്വിറ്റർ‌ സ്വന്തമാക്കിയാൽ  വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാനായിരുന്നു ഏവർക്കും ആകാംഷ . 44 ബില്യൺ ഡോളറിന്റെ ഇടപാട് പൂർത്തിയാക്കി മസ്ക് ട്വിറ്റർ സ്വന്തമാക്കി. ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രതീക്ഷിച്ച പോലെ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടുള്ള ഇലോണ്‍ മസ്‌കിന്റെ നടപടി ചര്‍ച്ചയായിരുന്നു. ട്വിറ്ററിന് മേലുള്ള തന്റെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടു. ഇതോടെ ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗം മസ്‌കായി മാറി. കമ്പനിക്ക് ആവശ്യമില്ലാത്തതും എത്രയും വേഗം പുറത്താക്കാവുന്നതുമായ ടീം അംഗങ്ങളുടെ പട്ടിക തയാറാക്കാനാണ് മസ്‌ക് മാനേജര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതുപോലെ ട്വിറ്ററിന്റെ  വെരിഫിക്കേഷൻ നടപടികളിൽ മസ്ക് മാറ്റം വരുത്തിയിരിക്കുകയാണ്. വെരിഫൈഡ് പ്രൊഫൈലുകളിൽ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി ട്വിറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മാസം 8 ഡോളറാണ് അംഗത്വത്തിനായി ഈടാക്കുക. ട്വിറ്റർ ബ്ലൂ സേവനങ്ങൾക്ക് പണമടച്ചവർക്ക് ട്വിറ്റർ സേർച്ചിൽ പ്രാമുഖ്യം ലഭിക്കും. നീണ്ട ട്വിറ്റ‌ർ സംഭാഷണങ്ങളിൽ ബ്ലൂ സബ്സ്ക്രൈബ‍ർമാരുടെ മറുപടികൾക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും. കൂടുതൽ നീളത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും അനുമതി കിട്ടും. പുതിയ തീരുമാനം വ്യാജ അക്കൗണ്ടുകളെയും സ്പാം സന്ദേശങ്ങളെയും നിയന്ത്രിക്കാൻ അത്യാവശ്യമാണെന്നാണ്  മസ്‌ക് പറയുന്നത്. ട്വിറ്ററിലെ സജീവ അക്കൗണ്ടുകൾക്ക് യൂട്യൂബ് മാതൃകയിൽ പണം പ്രതിഫലം നൽകുന്നതും തന്റെ പരിഗണനയിലുണ്ട്. അതുപോലെ തന്നെ ബ്ലൂ ടിക്കിന് ഓരോ രാജ്യത്തും ഈടാക്കുന്ന തുകയില്‍ മാറ്റമുണ്ടാകും.വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ തൊണ്ണൂറു ദിവസം അനുവദിക്കും. പുതിയ ഫീച്ചർ നവംബർ ഏഴിനകം ലോഞ്ച് ചെയ്യണമെന്നാണ് മസ്ക് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ മസ്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആഴ്ചയിൽ ഏഴ് ദിവസവും 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യാൻ ട്വിറ്റർ മാനേജർമാർ ചില ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട് .ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നല്‍കുമോ , അല്ലെങ്കിൽ ജോലി സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരങ്ങള്‍. അതേ സമയം താന്‍ പറഞ്ഞ മാറ്റങ്ങള്‍  നവംബർ ആദ്യം നല്‍കിയ സമയപരിധിക്കുള്ളില്‍ നടപ്പിലാക്കാന്‍ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്ന് മസ്ക് സൂചന നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.