കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു ക്രമവിരുദ്ധമായി പണം മാറ്റിയതു സംബന്ധിച്ച കൂടുതൽ കണക്കുകൾ പുറത്ത്. അക്കൗണ്ടിൽ നിന്നു എട്ടുകോടി രൂപ കൂടി നഷ്ടപ്പെട്ടതായി കാണിച്ച് കോർപറേഷൻ അധികൃതർ ടൗൺ പോലീസിൽ പരാതി നൽകി. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടിലാണ് വൻ തിരിമറി നടന്നത്. ഇവിടുത്തെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തൽ.
തുടർന്നു നടത്തിയ പരിശോധനയിൽ 2.53 കോടി രൂപയുടെ ക്രമവിരുദ്ധ ഇടപാടു നടന്നതായി കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് എട്ടുകോടിയുടെ കൂടി തട്ടിപ്പു നടന്നതായി കണ്ടെത്തിയിരിക്കുന്നത്. മൊത്തം പന്ത്രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പുനടന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഇതിൽ കുറച്ചുതുക പിഎൻബി തിരികെ കോർപറേഷന്റെ അക്കൗണ്ടിലേക്ക് അടച്ചിട്ടുണ്ട്. കൂടുതൽ വിശദമായ പരിശോധനയ്ക്കു ശേഷമേ കൃത്യമായ കണക്കുകൾ പുറത്തുവരൂ.
കോഴിക്കോട് കോർപറേഷന് പിഎൻബിയിൽ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതിൽ കുടുംബശ്രീയുടേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായാണ് വിവരം. ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ എരഞ്ഞിപ്പാലം ശാഖയിലെ മാനേജർ റിജിൽ ലിങ്ക് റോഡ് ശാഖയിൽ മാനേജരായിരുന്ന സമയത്താണ് തട്ടിപ്പ് നടത്തിയത്.
കോർപ്പറേഷൻ അധികൃതർ പോലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ബാങ്കിന്റെ ഭാഗത്തുനിന്ന് ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ലിങ്ക് റോഡ് ശാഖാ മാനേജരുടെ പരാതിയിലും ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെയൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. തട്ടിപ്പിൽ കൂടുതൽ പേർക്കു പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
കോർപറേഷന്റെ വിവിധ അക്കൗണ്ടുകളിൽ നിന്നായി കോടികൾ തട്ടിയ സംഭവത്തിൽ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ലിങ്ക് റോഡിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലേക്ക് മാർച്ച് നടത്തുമെന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അറിയിച്ചു. കുറ്റക്കാരനായ മാനേജർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്.