വയനാട്ടില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ മേപ്പാടി പോളി ടെക്‌നിക് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍ രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജില്‍ നിന്ന് പുറത്താക്കുക. ഇവര്‍ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

മേപ്പാടി പോളിടെക്നിക് കോളേജിലുണ്ടായ ആക്രമണത്തില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്‌നിക്ക് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐയുടെ പരാതി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപര്‍ണ ഗൗരി ചികിത്സയില്‍ തുടരുകയാണ്. ഈ കേസില്‍ അഭിനവ് ഉള്‍പ്പെട നാല്‍പതോളം പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

ഇതിന് പിന്നാലെ ഈ കേസില്‍ പ്രതിയായ അഭിനവിന് വീടിന് സമീപത്ത് വെച്ച് മര്‍ദ്ദനമേറ്റിരുന്നു. പേരാമ്പ്രയിലെ വീടിന് സമീപത്ത് വച്ച് രാത്രയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അഭിനവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആണി തറച്ച പട്ടികകൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സംഘമാണ് ആക്രമിച്ചതെന്ന് അഭിനവ് പറഞ്ഞു. അഭിനവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.